തിരുവനന്തപുരം: ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു. കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലെെനാണ് കമ്മീഷൻ ചെയ്തത്. കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂർ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സിന് (MCF) ഇന്ന് മുതൽ പ്രകൃതി വാതകം നൽകി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
എംആർപിഎൽ, ഒഎംപിഐ എന്നീ കമ്പനികൾക്ക് പ്രകൃതി വാതകം നൽകുന്നതിനുള്ള പണികൾ അന്തിമ ഘട്ടത്തിലാണ്. കേരളത്തിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ വീടുകൾക്കും, വാഹനങ്ങൾക്കും, വ്യവസായശാലകൾക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകൾക്കും വാഹനങ്ങൾക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (CGD) പൈപ്പ് ലൈൻ വിന്യാസം പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതി പൂര്‍ണതോതിലായാല്‍ 500 മുതല്‍ 700 കോടി വരെ നികുതിവരുമാനം ലഭിക്കും. പദ്ധതിയിലെ തടസം നീക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി നേരത്തെ നന്ദി പറഞ്ഞിരുന്നു.
മുൻ യുഡിഎഫ് സർക്കാർ തോറ്റിടത്താണ് പിണറായി സർക്കാർ ഈനേട്ടം സ്വന്തമാക്കുന്നത്. നിരവധി പ്രതിഷേധങ്ങളെ തുടർന്നാണ് ഉമ്മൻചാണ്ടി സർക്കാരിന് ഗെയ്ൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കാതെ വന്നത്. എന്നാൽ, പിണറായി സർക്കാർ ക്രിയാത്മകമായ ഇടപെടൽ നടത്തിയതോടെ അസാധ്യമെന്ന് ഉറപ്പിച്ച ഒരു പദ്ധതി കൂടി വിജയം കണ്ടു. ഗെയ്ൽ പദ്ധതി പൂർത്തിയാക്കിയാൽ പിണറായി വിജയനെ നേതൃശേഷിയുള്ള നേതാവായി അംഗീകരിക്കേണ്ടിവരുമെന്ന് ഇപ്പാേഴത്തെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു